തൃത്താല പീഡനം: പിന്നിൽ വൻ ലഹരിമരുന്ന്, സെക്‌സ് മാഫിയയെന്ന് പോലീസ്

 

തൃത്താല കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ്. രണ്ട് വർഷത്തോളം തുടർച്ചയായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലാണ് പോലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. മാരകമായ മയക്കുമരുന്നും പെൺകുട്ടിക്ക് നൽകിയിരുന്നു

അഭിലാഷ്, നൗഫൽ എന്നീ രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വിവാഹ വാഗ്ദാനവും ജോലി വാഗ്ദാനവും നൽകി നിരന്തരം മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം. സമീപവാസികൾ അടക്കമുള്ള രണ്ട് പേർക്കെതിരെയും സമൂഹ മാധ്യമങ്ങളിൽ പരിചയപ്പെട്ടവർക്കെതിരെയുമാണ് അമ്മയുടെ പരാതി. ഏപ്രിൽ മാസം 25കാരൻ പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചതായും മാതാവിന്റെ പരാതിയിൽ പറയുന്നു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ് കുട്ടിക്ക് പ്രതികൾ നൽകിയിരുന്നത്.