Headlines

പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം: കണ്ടെയ്നർ കവാടം തുറന്ന് മുഖ്യമന്ത്രി, പങ്കെടുക്കാതെ കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും

പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. തുറമുഖത്ത് നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കണ്ടെയ്നർ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.

ഇന്ത്യയിലെ തന്നെ നമ്പർ വൺ ഓട്ടോമേറ്റഡ് സിസ്റ്റമാണ് വിഴിഞ്ഞത്ത്. കഴിഞ്ഞ 10 വർഷം കൊണ്ട് റെയിൽ-റോഡ് കണക്റ്റിവിറ്റി കൂടി പൂർത്തിയാക്കിയെങ്കിൽ നൂറിരട്ടി ഫലം ഉണ്ടാകുമായിരുന്നു. കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാൻ സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ അഭിമാനപദ്ധതി മിഷൻ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ എക്സിം ചരക്ക് നീക്കത്തിലൂടെ വ്യാപാര-വ്യവസായ വളർച്ച മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും വൻ കുതിപ്പ് ഉണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ് വേ ആയി മാറിയെന്ന് അദാനി പോർട്ട് സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. തമിഴ്നാട്,കർണാടക,കേരളം റോഡ് കണക്റ്റിവിറ്റി പുതിയ മാറ്റമുണ്ടാക്കും. ഇതിനിടെ മുഖ്യാതിഥിയാകേണ്ട കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.