ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടിയില്ലന്ന് ആക്ഷേപം

കല്‍പ്പറ്റ: പനമരം കാപ്പ്കുന്ന് നടന്ന ഗാര്‍ഹിക പീഡന പരാതിയില്‍ പോലീസ് നടപടി എടുക്കുന്നില്ല എന്ന് കാണിച്ച് ഇരുപത്തി നാല്കാരി പോലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് പരാതി നല്‍കി. പനമരം പോലീസിന് എതിരെയാണ് പരാതി. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോടതി പരാതിക്കാരിക്ക് ഭര്‍ത്താവ് അഞ്ച്കുന്ന് കാപ്പ്കുന്ന് റഹിം മന്‍സില്‍ നവാസ് മാസം എണ്ണായിരം രൂപ ജീവനാംശവും 48 പവന്‍ സ്വര്‍ണ്ണം തിരികെ നല്‍കാനും വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇടക്ക് ലഭിക്കാതെയായി. തുക കൂട്ടണം എന്നാവശ്യപ്പെട്ടും പരാതി നല്‍കിയിട്ടുണ്ട്. കാപ്പ്കുന്നുള്ള ഭര്‍തൃഗ്രഹത്തിലെ പീഡനത്തെ തുടര്‍ന്നായിരുന്നു യുവതി ചുള്ളിയോടുള്ള സ്വന്തം വീട്ടിലെക്ക് താമസം മാറ്റിയത്. ഇവരുടെയും വിവാഹത്തിന് എഴുപത്തി ആഞ്ച് പവന്‍ സ്വര്‍ണ്ണവും ആഞ്ച്   ലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാലും കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. ഇതേ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. കോടതി യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഭര്‍തൃവീട്ടില്‍ നിന്ന് ശേഖരിക്കുന്നതിനായി വീട്ടില്‍ എത്തിയ യുവതിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഉള്‍പ്പെടെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസ് സഹായം ആവശ്യപ്പെട്ടെങ്കിലും വേണ്ട രീതിയില്‍ പോലീസ് ഇടപെടല്‍ ഉണ്ടായില്ല എന്നും പനമരം പോലീസില്‍ പരാതി നല്‍കിയിട്ടും നവാസിന്റെ സ്വാധിനത്തില്‍ പെട്ട് പോലീസ് വേട്ടക്കാര്‍ക്ക് ഒപ്പമാണ് നിലയുറപ്പിക്കുന്നത് എന്നും യുവതി പരാതിയില്‍ പറയുന്നു.