ലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും; പ്രയാസുള്ളവർക്ക് പ്രത്യേക കെയർ സെന്ററുകൾ

കൊവിഡ് ബാധിതരിൽ രോഗലക്ഷണം ഇല്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാൻ ആവശ്യമായ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ പ്രയാസമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കെയർ സെന്ററുകൾ സജ്ജമാക്കും.

രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റ് അംഗങ്ങളും രോഗിയുമായി സമ്പർക്കത്തിൽപ്പെട്ടവരാകും. അവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതിയുടെ ഉത്തരവാദിത്വമാണ്. അതിനാൽ രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപേഴ്‌സണായ വാർഡ് മെമ്പറുടെ ഫോൺ നമ്പർ കയ്യിൽ കരുതണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു

വീടുകളിൽ കഴിയുന്നവർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാലോ ഓക്‌സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റണം. അത്തരം ഘട്ടത്തിൽ റാപിഡ് റെസ്‌പോൺസ് ടീമിനെ വിവരം അറിയിക്കണം. രോഗാവസ്ഥയുടെ സ്വഭാവത്തിന് അനുസരിച്ച് ഷിഫ്റ്റിംഗ് ടീം രോഗിയെ സിഎഫ്എൽടിസിയിലേക്കോ സി എസ് എൽ ടി സിയിലേക്കോ കൊവിഡ് കെയർ ആശുപത്രികളിലേക്കോ മാറ്റണം.