നിപ വൈറസ്: കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രികൾ സന്ദർശിച്ചവർ ബന്ധപ്പെടണം

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 31, സെപ്തംബർ ഒന്ന് തീയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചവരും, സെപ്തംബർ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രി സന്ദർശിച്ചവരും 9008026081 എന്ന നമ്പറിൽ ഐ.ഡി.എസ്.പി ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിലവിൽ സുൽത്താൻ ബത്തേരി നഗരസഭ, മുട്ടിൽ, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്.

 

ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ആവശ്യമാണ്. അതിനാൽ, വീണ് കിടക്കുന്ന ഫലങ്ങൾ ഭക്ഷിക്കുകയോ, വവ്വാലുകൾ ചേക്കേറുന്ന ജല വിഭവങ്ങളിൽ നിന്നുള്ള വെള്ളം കുടിക്കുകയോ ചെയ്യരുത്. പന്നി ഫാമുകൾ വലയിട്ട് സൂക്ഷിക്കുകയും വവ്വാലുകൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. കടുത്ത തലവേദനയോട് കൂടിയ പനി, ഛർദ്ദി എന്നീ ലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്. സ്വയം ചികിത്സ നടത്തരുത്. എല്ലാവരും മാസ്ക് ധരിക്കേണ്ടതും, ശാരീരിക അകലം പാലിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.