കൊച്ചി കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗിച്ച് അഴിഞ്ഞാടുകയും പോലീസ് ജീപ്പുകൾ കത്തിക്കുകയും പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 156 പേർ കസ്റ്റഡിയിൽ. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് തൊഴിലാളികളുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ മെഡിക്കൽ പരിശോധനകളും കൊവിഡ് ടെസ്റ്റും നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ദൃശ്യങ്ങളുടെ സാഹയത്തോടെയാണ് പോലീസ് ജീപ്പുകൾ കത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞത്.
കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തൊഴിലാളികളുടെ ആക്രമണത്തിൽ പരുക്കേറ്റ കുന്നത്തുനാട് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പോലീസുകാർ ചികിത്സയിലാണ്.