റഷ്യ-യുക്രൈൻ സമാധാന ചർച്ച തുടരുന്നു; ശുഭ വാർത്ത പ്രതീക്ഷിക്കുന്നതായി ലോക മാധ്യമങ്ങൾ

 

റഷ്യ-യുക്രൈൻ യുദ്ധം ഒരു ഭാഗത്ത് തുടരുമ്പോഴും മറുവശത്ത് സമാധാന ചർച്ചകളും തുടരുകയാണ്. ചർച്ചയിലൂടെ യുദ്ധം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലാറൂസിൽ റഷ്യൻ, യുക്രൈൻ പ്രതിനിധി സംഘങ്ങൾ ചർച്ചക്കായി എത്തിയിട്ടുണ്ട്. ഉപാധിയില്ലാത്ത ചർച്ചയെന്നാണ് റഷ്യ പ്രതികരിച്ചത്.

എന്നാൽ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളു. താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്. അതിനാലാണ് വഴങ്ങിയതെന്നും സെലൻസ്‌കി പറഞ്ഞു.

ബെലാറൂസിലെ രഹസ്യ കേന്ദ്രത്തിലാണ് ചർച്ച. യോഗം പുരോഗമിക്കുകയാണെന്നും ശുഭ വാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സേന വളഞ്ഞു. ഖാർകീവും ഏകദേശം റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്. ഒഡേസയിൽ ആക്രമണം തുടരുകയാണ്.