സൈനിക നീക്കത്തിനില്ലെന്ന് നാറ്റോ, യുക്രൈൻ ഒറ്റപ്പെട്ടു; യുദ്ധത്തിൽ നൂറിലേറെ പേർക്ക് മരണം

യുക്രൈനിൽ റഷ്യ കനത്ത ആക്രമണം തുടരുമ്പോൾ യുക്രൈനെ സഹായിക്കാനായി സൈനിക നീക്കം നടത്തില്ലെന്ന് നാറ്റോ സഖ്യസേന. തിരിച്ചടിക്കാൻ നേരത്തെ യുക്രൈൻ ലോകരാഷ്ട്രങ്ങളോട് സഹായം അഭ്യർഥിച്ചിരുന്നു. ആയുധമടക്കമുള്ള സഹായം നൽകണമെന്നായിരുന്നു അഭ്യർഥന. അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങൾ സഹായത്തിനെത്തുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്

നാറ്റോ നിലപാട് വ്യക്തമാക്കിയതോടെ അക്ഷരാർഥത്തിൽ യുക്രൈൻ ഒറ്റപ്പെട്ട നിലയിലാണ്. അതിർത്തികളിൽ സൈന്യത്തെ വിന്യസിക്കുമെങ്കിലും ഇത് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ മാത്രമാണ് എന്നാണ് നാറ്റോയുടെ പ്രസ്താവന. യുക്രൈൻ ഇതുവരെ നാറ്റോ അംഗത്വമെടുത്തിട്ടില്ലെന്നതും ശ്രദ്ധേയാണ്. യുക്രൈൻ നാറ്റോ അംഗത്വമെടുക്കുമെന്ന ആശങ്കയാണ് യുദ്ധം പ്രഖ്യാപിക്കാൻ റഷ്യയെ പ്രേരിപ്പിച്ചതും

അതേസമയം മണിക്കൂറുകളായി തുടരുന്ന യുദ്ധത്തിൽ ഇരുവശത്തുമായി നൂറോളം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഉൾപ്പെടുന്നതായാണ് വിവരം. റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി യുക്രൈൻ അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ നാൽപത് സൈനികർ കൊല്ലപ്പെട്ടുവെന്നും യുക്രൈൻ വ്യക്തമാക്കി.