Headlines

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം. അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസിപി പ്രദീപ് കുമാര്‍ ഘോഷാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം
അതേസമയം, വിദ്യാര്‍ഥിനി നേരിട്ടത് അതിക്രൂര പീഡനമെന്ന വിവരങ്ങളും പുറത്തുവന്നു. ശരീരത്തില്‍ നിരവധി പാടുകളും മുറിവുകളും. പ്രതികള്‍ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചതായും പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി.

കോളജിലെ ഗാര്‍ഡ് റൂമില്‍ എത്തിച്ചാണ് പ്രതികള്‍ 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. മുഖ്യപ്രതി മനോജിത് മിശ്ര നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കാരണം. താന്‍ മറ്റൊരാളുമായി പ്രണയത്തില്‍ ആണെന്നും വെറുതെ വിടണമെന്നും കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും പ്രതികള്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്ന് വിദ്യാര്‍ഥിനി നല്‍കിയ മൊഴിയില്‍ പറയുന്നു. വിദ്യാര്‍ഥിനി നേരിട്ടത് അതിക്രൂര പീഡനം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരത്തില്‍ നിരവധി പാടുകളും മുറിവുകളും ഉണ്ട് കഴുത്തില്‍ ആക്രമണത്തിന്റെ പാടുകള്‍. ശ്വാസതടസം നേരിട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ വിദ്യാര്‍ഥിനി ആവിശ്യപ്പെട്ടു എന്നാല്‍ പ്രതികള്‍ വീണ്ടും പീഡനം തുടര്‍ന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നും പൊലീസില്‍ പരാതി നല്‍കിയാല്‍ ഇത് പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതില്‍ രണ്ടുപേര്‍ കോളജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്. കേസില്‍ കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയും കുടുംബത്തെയും കാണും. പെണ്‍കുട്ടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.