Headlines

മലപ്പുറത്ത് അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റ സംഭവം: അന്വേഷിക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം എംഎസ്പിഎച്ച്എസ്എസില്‍ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റെന്ന പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

സ്‌കൂള്‍ ഗ്രൗണ്ടില്‍ അധ്യാപികയുടെ കാര്‍ വിദ്യാര്‍ഥിയെ ഇടിച്ച് പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. ആശുപത്രിയില്‍ അപകട വിവരം മറച്ചുവെച്ചു എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കാലതാമസം ഉണ്ടായെന്ന് കുട്ടികള്‍ ആരോപിച്ചു.

കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റ വിദ്യാര്‍ഥിയുടെ ഒരു ശസ്ത്രക്രിയ നടത്തിയെന്നും ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കഴിഞ്ഞ 13-ാം തീയതിയാണ് അപകടം നടക്കുന്നത്. സ്‌കൂളിലെ വോളിബോള്‍ ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം നടന്നത്. 15കാരിയായ മിര്‍സ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്.

വിദ്യാര്‍ഥിയുടെ രണ്ട് കാലുകള്‍ക്കും ?ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് ക്ഷതവും ഏറ്റിട്ടുണ്ട്. കോയമ്പത്തൂരിലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. സംഭവത്തില്‍ ഇന്ന് രാവിലെ മുതലാണ് ക്ലാസില്‍ കയറാതെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രം?ഗത്തെത്തിയത്. ശക്തമായ നടപടിയാണ് വിഷയത്തില്‍ വേണ്ടതെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.