Headlines

‘നീറ്റ് പരീക്ഷാ സംവിധാനം അതിശക്തം; ഭേദിക്കുകയോ ചോര്‍ച്ചയുണ്ടാക്കുകയോ ചെയ്യുക അസാധ്യം’; മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ സംവിധാനങ്ങള്‍ അതീവ ശക്തമാണെന്നും ഇവ മറികടക്കുക അസാധ്യമെന്നും കേന്ദ്രം വ്യക്തമാക്കി. ചോദ്യബാങ്ക് തയ്യാറാക്കുന്നത് നിരവധി മോഡറേറ്റര്‍മാര്‍ ചേര്‍ന്നെന്നും ചോദ്യപേപ്പര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനമുണ്ടെന്നും അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ചോദ്യപേപ്പറുകള്‍ സംരക്ഷിക്കുന്നതിനും അവ ചോരുന്നത് തടയുന്നതിനുമായി ഏര്‍പ്പെടുത്തിയ വിവിധ നടപടികള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ചോദ്യപേപ്പറുകള്‍ കൈകാര്യം ചെയ്യുന്നതിലും കൊണ്ടുപോകുന്നതിലും വിതരണം ചെയ്യുന്നതിലും ഉള്‍പ്പെടെയുള്ള ഘട്ടങ്ങളില്‍, സുരക്ഷയുടെ വിവിധ തലങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ നടപടിക്രമങ്ങള്‍ പുനഃക്രമീകരിച്ചതായി വ്യക്തമാക്കി. ഇതില്‍ പ്രധാനമായാണ് ജിപിഎസ് സംവിധാനത്തെ കുറിച്ച് പറയുന്നത്. ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ അധികൃതരെ ഇത് സഹായിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പരീക്ഷാ നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ കര്‍ശനമായ നിരീക്ഷണവും കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയ കാര്യം സര്‍ക്കാര്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ചോദ്യബാങ്ക് തയ്യാറാക്കുന്നത് നിരവധി മോഡറേറ്റര്‍മാര്‍ ചേര്‍ന്നെന്നതാണ് അറിയിച്ച മറ്റൊരു കാര്യം. ഇതില്‍ ഏതൊക്കെ ചോദ്യങ്ങളാണ് അന്തിമ ചോദ്യപേപ്പറില്‍ വരികയെന്ന് ആര്‍ക്കുമറിയില്ലെന്നും വ്യക്തമാക്കി. രാജ്യത്തിന് അഭിമാനിക്കാന്‍ കഴിയുന്ന സ്ഥാപനം ഉറപ്പാക്കുകയാണ് കടമയെന്ന് കോടതിയും ചൂണ്ടിക്കാട്ടി. നിരവധി സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.