Headlines

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

വിഷയ വിദഗ്ധരുടെ നിയമനത്തിന് രേഖാമൂലമുള്ള നടപടിക്രമങ്ങളോ നിയമന ഉത്തരവോ ഇല്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ക്കും വിവര്‍ത്തകര്‍ക്കും മേല്‍ മതിയായ നിരീക്ഷണവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.പുനെയിലെ കെമിസ്ട്രി അധ്യാപികയുടെ ശിപാര്‍ശയില്‍ മാത്രം നിയമിച്ചത് 40ലധികം പേരെയാണ്. സുഹൃത്തുക്കളെയും പരിചയക്കാരെയും പാനലില്‍ ഉള്‍പ്പെടുത്തി. പാനലിലെ ഫിസിക്‌സ് വിദഗ്ധനാണ് സിബിഐയ്ക്ക് നിര്‍ണായക മൊഴി നല്‍കിയത്.

നേരത്തെ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍ടിഎ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് എന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്‍ടിഎയിലെ വിഷയ വിദഗ്ധര്‍ ചെറിയ കടലാസിലും കാണാതെ പഠിച്ചുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. സിബിഐ ഡല്‍ഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തലുണ്ടായിരുന്നത്. എന്‍ടിഎ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്നാണ് നീറ്റ് ചോദ്യങ്ങള്‍ ചോര്‍ന്നത്. ഉദ്യോഗസ്ഥര്‍ക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായിരുന്നില്ലെന്ന സുരക്ഷാ വീഴ്ച സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്‍ടിഎയിലെ മൂന്ന് വിഷയ വിദഗ്ധരായ മനീഷ മന്ധാരെ, പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, മനീഷ ഹവാല്‍ദാര്‍ എന്നിവരാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. തുണ്ട് കടലാസുകളില്‍ എഴുതിയും, കാണാതെ പഠിച്ചും, എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയുമാണ് ഇവര്‍ ചോദ്യങ്ങള്‍ ഒളിച്ചുകടത്തിയത്. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തില്‍ കടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ചോദ്യങ്ങള്‍ ചോര്‍ത്തിയ ശേഷം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തിയിരുന്നതായും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നു. മൂന്ന് വിഷയ വിദഗ്ധര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം.