നീറ്റ് യുജി പുനഃപരീക്ഷ നാളെ; ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രില്‍; ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം

 

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും.

രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുക.

 

 

അതിനിടെ, ഗാസിയാബാദില്‍ നീറ്റ് പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. 22 കാരനായ ജിതിന്‍ കുമാറാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് റെക്കോര്‍ഡുചെയ്ത വീഡിയോ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ആറ് തവണ പരീക്ഷ എഴുതിയിരുന്നുവെന്നും വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും വിഡിയോയില്‍ പറയുന്നു. നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ കഴിയാത്തതില്‍ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഇന്‍ഡോറിലും അഹമ്മദാബാദിലും പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. 37 ദിവസത്തിനുള്ളില്‍ 12 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.

 

ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രതിഷേധം. കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ പ്രതിഷേധത്തില്‍ പങ്കെടുക്കും. കോവിഡ് കാലത്ത് പാത്രങ്ങള്‍ കൊട്ടാനുള്ള പ്രധാനമന്ത്രി ആഹ്വാനത്തെ ഓര്‍മ്മിപ്പിക്കാന്‍ പാത്രങ്ങളും സ്പൂണുമായി പ്രതിഷേധത്തിന് എത്താനാണ് സിജെപിയുടെ ആഹ്വാനം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേട് എന്നിവയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. കൊക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.