Headlines

കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

 

കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നിൽക്കുന്നതും ആശ്വാസമാണ്. എന്നാൽ ഉൾപ്രദേശങ്ങൾ വെള്ളത്തിൽ തന്നെയാണ്.

 

 

റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും. കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മുല്ലപ്പെരിയാർ-ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് നേരിയ രീതിയിൽ ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 അടിയായി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,349 അടിയായി. കഴിഞ്ഞവർഷത്തേതിനേക്കാൾ 28 അടി വെള്ളം കുറവാണ്. കഴിഞ്ഞ നാലുദിവസത്തിനിടയ്ക്ക് അണക്കെട്ടിൽ 20 അടി വെള്ളം ഉയർന്നു.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. മിക്ക ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. ആറന്മുള, റാന്നി ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകളെ സഹായിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതും മന്ത്രിസഭായോഗത്തിന്റെ അജണ്ടയിലുണ്ട്. ഇന്നലെ ദുരിതാബാധിത മേഖലകളിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു.