മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ നിറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭാഗത്തു നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ തുടരുന്ന താമസമാണ് തടസ്സമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സ്ഥിതി തുടർന്നാൽ ആശുപത്രിയിൽ മരണം ഉണ്ടാകുമ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയുണ്ടാകും. ഇത്തരം സാഹചര്യത്തിൽ മൃതദേഹങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലെ മോർച്ചറികളിലോ കോൾഡ് സ്റ്റോറേജുകളിലോ എത്തിച്ച് ബന്ധുക്കൾ സൂക്ഷിക്കേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.
ആശുപത്രിയിൽ ഫൊറൻസിക് വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി 29 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് ആകെയുള്ളത്. 14 എണ്ണം കോൾഡ് റൂമിലും 15 എണ്ണം കോൾഡ് ചേംബറുകളിലും. കോൾഡ് റൂമിലെ ഫ്രീസർ യൂണിറ്റുകളിൽ തിരിച്ചറിയാത്തതും ബന്ധുക്കൾ ഏറ്റെടുക്കാൻ എത്താത്തതുമായ 14 മൃതദേഹങ്ങൾ മാസങ്ങളായി നിലവിലുണ്ട്. മോർച്ചറിയിലെ കോൾഡ് ചേംബറുകളിൽ 13 എണ്ണവും.
മരണം സംഭവിച്ച് തുടർച്ചയായി 72 മണിക്കൂറാണ് മൃതദേഹം തിരിച്ചറിയുന്നതിനും ബന്ധുക്കൾക്ക് ഏറ്റുവാങ്ങുന്നതിനുമായി ആശുപത്രിയിൽ സൂക്ഷിക്കേണ്ടത്. ഈ സമയത്തിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ പഠനാവശ്യത്തിന് ഉപയോഗിക്കാവുന്നവ നടപടിക്രമങ്ങൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിലേക്ക് നീക്കം ചെയ്യാം. അവശേഷിക്കുന്നവ പൊലീസിനെ വിവരമറിയിച്ച് സംസ്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് ചട്ടം. ഇതിനു പൊലീസിന്റെ എൻഒസി നിർബന്ധമാണ്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് നടപടി സ്വീകരിക്കേണ്ടത്.






