രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെ അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തീരുമാനം എടുത്ത മീറ്റിങിൽ താൻ ഉണ്ടായിരുന്നില്ല. രാഹുൽ തിരുത്തണമെന്നും സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ നേതാക്കൾക്ക് ഓരോ അഭിപ്രായം ഉണ്ടാകുമെന്നും
തന്റെ അഭിപ്രായം താൻ പറയുമെന്നും കെ സുധാകരൻ പ്രതികരിച്ചു.
രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടം – വിഷയം ശബരിമല കൊള്ള മറയ്ക്കാനാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം. ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നു. രാഹുൽ വിഷയത്തിൽ കൃത്യമായ നടപടി എടുത്തിട്ടുണ്ട്. സുധാകരൻ്റെ നിലപാടിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.






