Headlines

തൃശൂരിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഓടിപ്പോയി; മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്

തൃശൂർ: ചേലക്കരയിൽ കൈവിലങ്ങുമായി പ്രതി ഓടിപ്പോയി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് വലയിലാക്കി. പഴയന്നൂർ സ്റ്റേഷൻ പരിധിയിൽ നിന്നും സ്ത്രീപീഡന കേസിലും, കൊലപാതകശ്രമക്കേസിലും അറസ്റ്റ് ചെയ്ത പ്രതിയായ കുമ്പളക്കോട് സ്വദേശി 28 കാരനായ അനിൽകുമാർ ആണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടി പോയത്.

ചേലക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ ആണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് ചേലക്കര പഴയന്നൂർ പോലീസ് സ്റ്റേഷനുകളിലെ നിരവധി പോലീസ് ഉദ്യോഗസ്ഥർ ജീപ്പിലും, ഇരുചക്രവാഹനങ്ങളും മറ്റുമായി നാട്ടുകാരുടെ സഹായത്തോടെ വ്യാപക തെരച്ചിൽ നടത്തി. പോലീസ് സംഘം നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കുള്ളിൽ പുലാക്കോട് പൊന്നുംകുന്ന് നിന്നും പ്രതി വലയിലായി.

ചേലക്കരയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ വ്യപകമായ തിരച്ചിലിനിടെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ പിഎൻ‌ അനീഷ് പ്രതിയെ കാണുകയും, പ്രതിയെ പിടികൂടി മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കൈമാറുകയുമായിരുന്നു. പ്രതിയെ ചേലക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി.