ന്യൂഡൽഹി ∙ പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന മൂന്ന് മാസം ഗർഭിണിയായ മുപ്പതുകാരിയെ ഡൽഹി ദ്വാരകയിലെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്രൂരമായ ഗാർഹിക പീഡനത്തെത്തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിഹാർ സ്വദേശിനിയായ നാസിയ ഖാനം ആണ് കൊല്ലപ്പെട്ടത്.
2026 ഏപ്രിൽ 11നായിരുന്നു നാസിയയും അജം അലി ഖാനും തമ്മിലുള്ള വിവാഹം നടന്നത്. നാസിയയുടെ പിതാവ് തോവാബ് ഖാൻ പൊലീസിൽ നൽകിയ പരാതി പ്രകാരം, വിവാഹത്തിനു തൊട്ടുപിന്നാലെ ഭർത്താവ് അജം അലി ഖാനും ഇയാളുടെ മാതാപിതാക്കളും നാസിയയെ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. നിരന്തരം തെറിവിളിക്കുകയും മർദ്ദിക്കുകയും ചെയ്ത ഇവർ, വീട്ടിൽ നിന്നും ഇറക്കിവിടുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്നിട്ടും നാസിയയോടുള്ള ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരതയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഫോൺ വിളികളിലൂടെ മകൾ, നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പലതവണ കരഞ്ഞുപറഞ്ഞിരുന്നതായി പിതാവ് പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. നാസിയയെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
അതേസമയം, തങ്ങൾ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് നാസിയ തന്നെ ഒരു മുറിക്കുള്ളിലിട്ട് പൂട്ടി മറ്റൊരു മുറിയിലേക്ക് പോയെന്നുമാണ് ഭർത്താവ് പറയുന്നത്. പിന്നീട് താൻ ബാൽക്കണി വഴി ഏണി വച്ചാണ് പുറത്തിറങ്ങിയതെന്നും ജനലിലൂടെ നോക്കിയപ്പോൾ നാസിയ ഫാനിൽ ചുരിദാർ തുണിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടെന്നുമാണ് മൊഴി. എന്നാൽ, ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് നാസിയയുടെ കുടുംബം ഉറപ്പിച്ചുപറയുന്നു.








