പെട്രോള്‍,ഡീസല്‍ വില വര്‍ധന പരിഗണനയിലില്ലെന്ന് കേന്ദ്രം; മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി

പെട്രോള്‍,ഡീസല്‍ വില വര്‍ധന പരിഗണനയിലില്ലെന്ന് കേന്ദ്രം. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം തള്ളി.

പെട്രോള്‍, ഡീസല്‍ വില വര്‍ധനയുമായി ബന്ധപ്പെട്ട ഒരു നിര്‍ദേശങ്ങളുമില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പിന് ശേഷം വില കൂടുമെന്ന തരത്തില്‍ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്കയും ഭയവും ജനിപ്പിക്കുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ 4 വര്‍ഷത്തിനിടെ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയെന്നും പ്രസ്താവനയിലുണ്ട്. രാജ്യാന്തര വിലയ്ക്കനുസരിച്ച് വില ഉയര്‍ത്താതിരിക്കാന്‍ സര്‍ക്കാരും ഓയില്‍ കമ്പനികളും അശ്രാന്ത പരിശ്രമത്തിലാണെന്നും കുറിപ്പ്.

എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും കഴിയുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25 മുതല്‍ 28 വരെ രൂപ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. കൊടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റേതെന്ന പേരിലാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.