വാർത്തകൾ വിരൽത്തുമ്പിൽ

 

🔳ഭരണമികവ് കണക്കാക്കുന്ന പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്സില്‍ ഇത്തവണയും കേരളം ഒന്നാംസ്ഥാനത്ത്. തൊട്ടുപിന്നാലെ തമിഴ്‌നാടും തെലങ്കാനയും. കഴിഞ്ഞതവണ നാലാം സ്ഥാനത്തുണ്ടായിരുന്ന കര്‍ണാടക ഇത്തവണ ഏഴാംസ്ഥാനത്തേക്ക് പോയി. ഉത്തര്‍പ്രദേശാണ് ഏറ്റവുംപിന്നില്‍; 18-ാം സ്ഥാനത്ത്. ഗുജറാത്ത് അഞ്ചാംസ്ഥാനത്താണ്.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട്. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 136 അടിയിലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്നലെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്.

🔳കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പുതുച്ചേരി ചുമത്തുന്ന മൂല്യവര്‍ധിത നികുതി 23 ശതമാനമാനത്തില്‍ നിന്ന് 14.55 ശതമാനമായി കുറച്ചതോടെ പെട്രോളിന്റെ വില ലിറ്ററിന് 94.94 രൂപയും ഡീസല്‍ 83.58 രൂപയുമായി കുറഞ്ഞു. മാഹിയില്‍ 21.90 ശതമാനമായിരുന്ന വാറ്റ് 13.32 ശതമാനമായി കുറച്ചപ്പോള്‍ പെട്രോള്‍വില ലിറ്ററിന് 92.52 രൂപയും ഡീസലിന് 80.94 രൂപയാണ്. പുതിയ നിരക്ക് നിലവില്‍വന്നതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വിലക്കുറവുള്ളത് കേരളത്തോടു ചേര്‍ന്നുകിടക്കുന്ന മാഹിയിലാണ്.

🔳ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു. മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കിലോമീറ്ററിന് 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.

🔳കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണം. സര്‍വ്വീസുകള്‍ പൂര്‍ണമായും മുടങ്ങിയതോടെ യാത്രാക്ലേശത്തില്‍ ജനം വലഞ്ഞു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളികളെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നും സമരം തുടാരാന്‍ എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയന്‍ തീരുമാനിച്ചു. ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഇന്നലേയും ഇന്നും ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.

🔳പണിമുടക്കില്‍ പങ്കെടുക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം. ഒരുവിഭാഗം ജീവനക്കാര്‍ മാത്രം പണിമുടക്ക് നടത്തുന്ന ഇന്ന് സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം.

🔳എട്ട് വര്‍ഷത്തിന് ശേഷം ഫസല്‍ വധക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലെത്തി. ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് കാരായിമാര്‍ കണ്ണൂരിലേക്ക് എത്തുന്നത്. ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് തിരിച്ചെത്താനായത്. ഫസല്‍ വധം ആസൂത്രണം ചെയ്തത് കാരായി സഹോദരന്‍മാര്‍ തന്നെയാണെന്ന സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം തന്നെയാണ് ഇരുവരും കണ്ണൂരിലെത്തിയത്.

🔳നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം സമവായമായില്ല. ജോജു വിഷയത്തില്‍ തുടര്‍ നിലപാട് ഉടന്‍ കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ നിന്നു ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കുന്നത്. അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടേയെന്നും കോണ്‍ഗ്രസ് അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

🔳ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് ജാമ്യമില്ല. റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

🔳എംജി സര്‍വകലാശാലയ്ക്ക് എതിരായ ഗവേഷക വിദ്യാര്‍ത്ഥിയുടെ ജാതി വിവേചന പരാതിയിലും ലൈംഗികാതിക്രമ പരാതിയിലും ഇടപെടില്ലെന്ന് ജില്ലാ കളക്ടര്‍ പിജെ ജയശ്രീ. സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ കളക്ടറിന് ഇടപെടാന്‍ കഴിയില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. ചര്‍ച്ചയ്ക്ക് ഗവേഷക വിദ്യാര്‍ത്ഥി എത്താത്തതിനാല്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സമര പന്തലില്‍ പോയി ചര്‍ച്ച നടത്തുകയെന്നത് പ്രായോഗികമല്ല. പരാതി നല്‍കിയ ഗവേഷകയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാമെന്നാണ് സര്‍വകലാശാല അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും തുടര്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും കളക്ടര്‍ വ്യക്തമാക്കി.

🔳ചിറയിന്‍കീഴില്‍ ദുരഭിമാന മര്‍ദ്ദന കേസിലെ പ്രതി ഡോ. ഡാനിഷിനെ പൊലീസ് പിടികൂടി. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുമാണ് ഡാനിഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

🔳കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുള്‍പൊട്ടിയത്. മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🔳മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നത് ഒടിടിയില്‍ തന്നെയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ കൂടാതെ മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രങ്ങളും ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്നും ആന്റണി പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍, കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്റണി അറിയിച്ചു.

🔳നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി. ആര്യന്‍ ഖാന്‍ കേസ് അടക്കം എന്‍സിബി മുംബൈ സോണല്‍ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘമാകും ഇനി അന്വേഷിക്കുക. എന്‍സിബിയുടെ ദില്ലി ആസ്ഥാനം നേരിട്ട് മേല്‍നോട്ടം വഹിക്കും.

🔳പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച് നവ്‌ജോത് സിങ് സിദ്ദു. എന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ പുതിയ നിബന്ധന വെച്ചാണ് സിദ്ദു രാജി തീരുമാനം പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കിയത്. പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കി. വിവാദമായ വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പൊലീസുകാരനുവേണ്ടി എപിഎസ് ഡിയോള്‍ ഹാജരായി എന്നാണ് സിദ്ദു ഉന്നയിക്കുന്ന വിഷയം

🔳പൊതുജനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് ചാട്ടവാറടി. ഗോവര്‍ധന്‍ പൂജ എന്ന ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചാട്ടവാറടി ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. വലത്തേ കൈയില്‍ എട്ട് അടിയാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. ബീരേന്ദ്ര താക്കൂര്‍ എന്ന യുവാവാണ് മുഖ്യമന്ത്രിയെ ചാട്ടവാറിനടിച്ചത്. ജഞ്ച്ഗിരി എന്ന ഗ്രാമത്തിലാണ് ആചാരം നടന്നത്.

🔳ഡല്‍ഹിയിലെ സമ്പൂര്‍ണ പടക്കനിരോധനം ദീപാവലിദിവസം പൂര്‍ണമായും ഫലിച്ചില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും നഗരത്തില്‍ പലയിടത്തും പടക്കം പൊട്ടിച്ചതോടെ അന്തരീക്ഷ മലിനീകരണം വര്‍ധിച്ചു. വായുമലിനീകരണ സൂചിക ‘ഗുരുതര’ സ്ഥിതിയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയുടെ അയല്‍നഗരങ്ങളിലും ഇതേ സ്ഥിതിയാണ്. അയല്‍സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളിലെ തീയിടല്‍കൂടിയാകുമ്പോള്‍ വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും.

🔳ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷ സേനക്ക് നേരെ വീണ്ടും ഭീകരാക്രമണം. ബെമീനയിലെ എസ്‌കെഐഎംഎസ് ആശുപത്രിക്ക് സമീപമുണ്ടായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്. സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ ആള്‍ക്കൂട്ടത്തിലൂടെ രക്ഷപ്പെട്ടതായും ശ്രീനഗര്‍ പൊലീസ് അറിയിച്ചു.

🔳ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഷാങ് സാന്‍ എന്ന 38 കാരിയാണ് ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഷാങ് സാന്‍ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച വുഹാനില്‍ അധികൃതര്‍ക്ക് പറ്റിയ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇവരെ 2020 മെയ് മാസത്തില്‍ തടങ്കലില്‍ വയ്ക്കുകയും ഡിസംബറില്‍ ഇവര്‍ക്ക് നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ വച്ച് ഇവര്‍ നിരാഹാര സമരം തുടങ്ങുകയായിരുന്നു.

🔳ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്ക്കാണ് നിലവില്‍ ഏറ്റവുമധികം നെറ്റ് റണ്‍റേറ്റുള്ളത്. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്ത രാഹുലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

🔳ടി20 ലോകകപ്പില്‍ നമീബിയ ന്യൂസിലന്‍ഡിനെ അട്ടിമറിക്കുമെന്ന്് ഇന്ത്യന്‍ ആരാധകര്‍ സ്വപ്നം കണ്ടത് വെറുതെയായി. നമീബിയയുടെ അട്ടിമറി ജയം കാണാനിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ 52 റണ്‍സ് ജയവുമായി ന്യൂസിലന്‍ഡ് സെമിയോട് ഒരു പടി കൂടി അടുത്തു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ നല്ല തുടക്കമിട്ട് പ്രതീക്ഷ നല്‍കിയെങ്കിലും ബൗളര്‍മാരുടെ മികവിലൂടെ കിവീസ് നമീബിയയെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 111 റണ്‍സിലൊതുക്കി.

🔳അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിന്‍ഡീസ് ജേഴ്‌സി അഴിച്ചുവെക്കുമെന്ന് ബ്രാവോ വ്യക്തമാക്കി. 2018ല്‍ ഒരിക്കല്‍ വിരമിച്ച താരമാണ് ബ്രാവോ. എന്നാല്‍ തീരുമാനം മാറ്റി 2019ല്‍ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

🔳മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ബാഴ്സലോണയുടെ പുതിയ പരിശീലകനാകും. ലാ ലിഗയില്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാഴ്സ പുറത്താക്കിയ റൊണാള്‍ഡ് കൂമാന് പകരമാണ് ബാഴ്സയുടെ മുന്‍ മിഡ്ഫീല്‍ഡ് ജനറലായ സാവി ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്സ പരിശീലകനായി പോവാന്‍ അല്‍ സാദ് സമ്മതം അറിയിച്ചതോടെയാണ് സാവി ബാഴ്സയുടെ പരിശീലകനാകുമെന്ന കാര്യം ഉറപ്പായത്.

🔳കേരളത്തില്‍ ഇന്നലെ 62,219 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,048 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 352 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേര്‍ രോഗമുക്തി നേടി. ഇതോടെ 73,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,94,435 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 53.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125.

🔳ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 25 കോടിയിലേക്ക്. ഇന്നലെ 4,77,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 64,490 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,029 പേര്‍ക്കും റഷ്യയില്‍ 40,735 പേര്‍ക്കും തുര്‍ക്കിയില്‍ 28,193 പേര്‍ക്കും ജര്‍മനിയില്‍ 35,806 പേര്‍ക്കും ഉക്രെയിനില്‍ 26,488 പേര്‍ക്കും ഇന്ത്യയില്‍ 11,680 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.97 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7169 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,036 പേരും റഷ്യയില്‍ 1,192 പേരും ഉക്രെയിനില്‍ 696 പേരും റൊമാനിയായില്‍ 463 പേരും ഇന്ത്യയില്‍ 393 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.52 ലക്ഷമായി.

🔳മുത്തൂറ്റ് ഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1965 കോടി രൂപ അറ്റാദായം. 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധിച്ച് 1,981 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികള്‍ 17 ശതമാനം വര്‍ധിച്ച് 60,919 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധിച്ച് 994 കോടി രൂപയിലെത്തി. കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളില്‍ രണ്ടാം ത്രൈമാസത്തില്‍ അഞ്ചു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്.

🔳പ്രാദേശിക ഭാഷകളില്‍ ചുവടുറപ്പിക്കാന്‍ 13 പുതിയ ഭാഷകളുമായി ക്ലബ്ഹൗസ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നിവയാണ് ഭാഷകള്‍. സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ അനിരുദ്ധ് ദേശ്മുഖിനെ ഉള്‍പ്പെടുത്തി ക്ലബ്ബ് ഹൗസ് ഒരു പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു. വൈകാതെ ഐഒഎസിനും കൂടുതല്‍ ഭാഷകള്‍ക്കുമുള്ള പിന്തുണ ഉടന്‍ ചേര്‍ക്കും. 96 ശതമാനം ഇന്ത്യക്കാരും ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കളാണ്. ഏകദേശം 3 ശതമാനം വിപണി വിഹിതവുമായി ഐഒഎസ് പിന്നിലാണ്.

🔳’കപ്പേള’ സിനിമയുടെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രത്തില്‍ അന്ന ബെന്നിന്റെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതും സംവിധായകന്‍ മുഹമ്മദ് മുസ്തഫയ്ക്ക് മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതും ശ്രദ്ധേയമാണ്.

🔳ആക്ഷന്‍ കിംഗ് ബാബു ആന്റണിയോടൊപ്പം മകന്‍ ആര്‍തര്‍ ആന്റണിയും സിനിമയിലേക്ക്; മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫാസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മള്‍ട്ടി ലിംഗ്വല്‍ ചിത്രം ‘ദ ഗ്രേറ്റ് എസ്‌കേപ്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആര്‍തര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

🔳ഫ്ലാഗ്ഷിപ്പ് എസ്യുവി ആയ എക്സ്യുവി 700ന്റെ വിതരണത്തോടെ ദീപാവലി ആഘോഷമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എക്സ്യുവി 700ന്റെ 700 യൂണിറ്റുകളാണ് കമ്പനി ഉപയോക്താക്കള്‍ക്ക് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിനോടകം 70,000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് തുറന്ന് ആദ്യ രണ്ട് ദിനങ്ങളിലെ മൂന്ന് മണിക്കൂറിനുള്ളില്‍ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒരു മാസത്തോട് അടുക്കുമ്പോഴും വാഹനത്തിന് മികച്ച എന്‍ക്വയറിയും ബുക്കിങ്ങ് വരുന്നുണ്ട്.

🔳1951ല്‍ കൊളംബിയയില്‍ നടന്ന കൊലപാതകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രചിക്കപ്പെട്ട ഒരു നോവലാണ് ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്. നൊബേല്‍ സമ്മാന ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാന്ത്രികചൈതന്യം നിറഞ്ഞ ഈ ചെറു നോവല്‍ ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’. പരിഭാഷ : ഡെന്നിസ് ജോസഫ്. ഡിസി ബുക്സ്. വില 123 രൂപ.

🔳താഴ്ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് പക്ഷാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. സ്ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. താഴ്ന്ന രക്തസമ്മര്‍ദ്ദം സ്ട്രോക്ക് മൂലമുള്ള മരണസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, പുകവലിക്കുന്നവരിലും ഹൃദ്രോഗികളിലും സ്ട്രോക്കിനെ തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലായി കണക്കാക്കപ്പെടുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഒരു രോഗിയ്ക്ക് ഒരിക്കല്‍ പക്ഷാഘാതം വന്നാല്‍, വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരിലാണ് പൊതുവെ പക്ഷാഘാതം കണ്ടുവരുന്നത്. എന്നാല്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും പക്ഷാഘാതം ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പഠനത്തില്‍ പറയുന്നു. 30,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനത്തില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെട്ടതെന്ന് കണ്ടെത്താനായി.

*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ അച്ഛന്‍ എന്തെങ്കിലും ജോലി അവനെ ഏല്‍പ്പിക്കുമ്പോള്‍ അമ്മ അത് തടയുമായിരുന്നു. അമ്മ പറയും: അവന്‍ കുട്ടിയല്ലേ, വലുതാകുമ്പോള്‍ തനിയെ ചെയ്തുകൊള്ളും. അങ്ങനെ മകന് കൗമാരപ്രായമെത്തി. ഒരിക്കല്‍ അവര്‍ യാത്രചെയ്യുമ്പോള്‍ ധാരാളം മാമ്പഴങ്ങളുള്ള ഒരു മാവ് കണ്ടു. അവന്‍ അതില്‍ കൊതിയോടെ നോക്കി. അച്ഛന്‍ പറഞ്ഞു: നമുക്കിതിന്റെ തൈകള്‍ വീട്ടില്‍ നടാം. നീ ഒരു തൈ പറച്ചികൊണ്ടുവരിക. അവന്‍ ചെറിയൊരു തൈ പറിച്ചുകൊണ്ടുവന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. ഇതിന്റെ വേരുകള്‍ക്ക് ബലം പോരാ. കുറച്ചുകൂടി വലിയ തൈ വേണം. പല തവണ അവന്‍ തൈകള്‍ കൊണ്ടുവന്നു. അച്ഛന്‍ വീണ്ടും കുറച്ചുകൂടി ബലമുള്ള തൈകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അവസാനം ഏറെ നേരത്തെ പരിശ്രമം കൊണ്ട് അവന്‍ നല്ല ബലമുള്ള വേരുകളുള്ള തൈ പറിച്ചുകൊണ്ടുവന്നു. അച്ഛന്‍ അവനോട് പറഞ്ഞു: നമ്മുടെ ശീലങ്ങളും ഇതുപോലെ തന്നെയാണ്. എത്ര ആഴ്ന്നിറങ്ങിയോ അത്രതന്നെ ശ്രമകരമായിരിക്കും അവ പറിച്ചെറിയുവാന്‍ ! ശിഖിരങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന അതേ വിസ്തൃതിയില്‍ തന്നെ വേരുകളും പടര്‍ന്നിരിക്കും. ഇതുതന്നെ വ്യക്തികളുടെ രൂപപ്പെടലിലും കാണാവുന്നതാണ്. മനുഷ്യന്റെ ഓരോ ചെയ്തിയുടേയും പിന്നില്‍ അടിസ്ഥാനപരമായ കാരണങ്ങളുണ്ടായിരിക്കും. അവയില്‍ തിരുത്തപ്പെടേണ്ടവ തിരുത്തപ്പെടുക തന്നെ വേണം. കതിരിലല്ല, വേരിലാണ് വിളവ്. വേരോടുന്ന നിലത്തിന്റെ ഗുണത്തിനനുസരിച്ചു മാത്രമേ കായ്ഫലങ്ങളുണ്ടാകൂ. നന്മയുടെ വേരുകള്‍ ആഴ്ന്നിറങ്ങുകയും ദുഷ്ടതയുടെ വേരുകള്‍ ആഴ്ന്നിറങ്ങാന്‍ അനുവദിക്കാതിരിക്കാതിക്കുകയും ചെയ്താല്‍ സ്വയം നിയന്ത്രിത ജീവിതം അനായാസം ലഭിക്കുക തന്നെ ചെയ്യും – ശുഭദിനം.
➖➖➖➖➖➖➖➖