Headlines

‘സൈനിക നടപടികള്‍ അവസാനിക്കാറായെന്ന പ്രസ്താവന വിശ്വസിക്കുന്നില്ല; ട്രംപിനെ പാഠം പഠിപ്പിക്കും’; ഇറാന്‍

സൈനിക നടപടികള്‍ അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന് ഇറാന്‍. ട്രംപിനെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. മേഖലയിലെ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇറാന്‍.ഇറാന് എതിരായ യുദ്ധത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നതിന്റെ സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുണ്ടായിരുന്നത്. ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ട്രംപിന്റെ അഭിപ്രായം. ഇറാനുമായി ചര്‍ച്ചയ്ക്ക് തയാറെന്നന്നാണ് പ്രഖ്യാപനം. ഹോര്‍മുസ് വഴി ചരക്കുനീക്കം നടത്തുന്ന രാജ്യങ്ങള്‍ തന്നെ കടലിടുക്കിന്റെ സുരക്ഷ ഏറ്റെടുക്കട്ടെ എന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ശത്രുപക്ഷത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ട്രംപിന്റെ വിശദീകരണം. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ അയക്കാന്‍ മടിക്കുന്ന നാറ്റോ സഖ്യകക്ഷികളുടെ നിലപാട് ‘ഭീരുത്വമെന്നും ട്രംപ് വിമര്‍ശിച്ചു.

അതേസമയം, ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.