അമേരിക്കയെ പാഠം പഠിപ്പിക്കും, ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ട്’;മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘര്‍ഷം വഷളക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കാനാണ് താത്പര്യമെങ്കില്‍ തങ്ങള്‍ എല്ലാ മാര്‍ഗങ്ങളും പുറത്തെടുക്കും. അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങളുടെ രാജ്യതാത്പര്യം സംരക്ഷിക്കാനും എന്തും ചെയ്യേണ്ടി വരുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാസിം ഗരിബാബാദി പറഞ്ഞു.

അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്റെ അതിരൂക്ഷ മിസൈല്‍ ആക്രമണമാണ് നടന്നത്. അഞ്ചാളം സ്ഥലങ്ങളില്‍ മിസൈല്‍ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയണ്‍ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈല്‍ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.