കാട്ടൂർ ∙ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് പൊട്ടുവെള്ളരിയും തണ്ണിമത്തനും പഞ്ചായത്ത് കുടുബശ്രീ പ്രവർത്തകർക്ക് വിറ്റ കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി. രണ്ടര വർഷം മുൻപ് കുടുംബശ്രീ ഓഫിസിൽ എത്തിച്ചു നൽകിയ സാധനങ്ങളുടെ വിലയാണ് ലഭിക്കാനുള്ളത്. പണം ലഭിക്കാത്തതിനെ തുടർന്ന് കർഷക ദിനത്തിൽ കുടുംബശ്രീ ഓഫിസിനു മുൻപിൽ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് കർഷകനും കുടുംബവും. പൊഞ്ഞനം സ്വദേശി കടവിൽ വീട്ടിൽ അനിൽകുമാർ (47) ആണ് സമരത്തിന് ഒരുങ്ങുന്നത്. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ വീടിന് സമീപം പലഭാഗത്തായി പാട്ടത്തിനെടുത്ത നാല് ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്.ഫോൺകോളിലൂടെയും അനിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് വഴിയുമാണ് നാട്ടിൽ ഉൽപന്നങ്ങൾ വിൽക്കാറുള്ളത്. ഇത്തരത്തിൽ കാട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫിസിൽ നിന്ന് പലപ്പോഴായി വിളിച്ച് ഓർഡർ ചെയ്ത പൊട്ടുവെള്ളരിയും തണ്ണിമത്തനും സ്ഥലത്ത് എത്തിച്ചു നൽകിയിരുന്നു. എന്നാൽ പണം ആവശ്യപ്പെട്ടപ്പോൾ തന്നില്ലെന്ന് അനിൽ പറയുന്നു. കഴിഞ്ഞ രണ്ടര വർഷമായി വാങ്ങിയ സാധനങ്ങളുടെ വിലയായി 7,000 രൂപയാണ് ലഭിക്കാനുള്ളത്. സിഡിഎസ് ചെയർപഴ്സൻ എന്നുപറഞ്ഞ് വിളിച്ച് ആവശ്യപ്പെടുമ്പോൾ താനോ ഭാര്യയോ ആണ് സാധനങ്ങൾ എത്തിച്ച് നൽകാറുള്ളത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണസമിതി അംഗങ്ങളെ പലരെയും കണ്ട് സങ്കടം ബോധിപ്പിച്ചെങ്കിലും പരിഹാര നടപടി ഉണ്ടായില്ല.പണം ലഭിക്കാതെ വന്നതോടെ കൃഷിയും വിൽപനയും അവസാനിപ്പിക്കുകയാണെന്നും ഇതിന് കാരണം എന്താണെന്നു പറയണമെന്നു പറഞ്ഞും വാട്സാപ് ഗ്രൂപ്പിൽ സന്ദേശം അയച്ചു. സിപിഎം നേതാക്കൾ പലരും വിഷയത്തിൽ ഇടപെട്ടു. ഇടപെടൽ മാത്രം ബാക്കിയായി. ഇതോടെ ഇക്കഴിഞ്ഞ 10ന് കാട്ടൂർ പൊലീസിൽ അനിൽ പരാതി നൽകി. തുടർനടപടികൾ ഇല്ലാതെ വന്നതോടെയാണ് കുടുംബത്തോടൊപ്പം പഞ്ചായത്തിന് മുൻപിൽ നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്.
കുടുംബശ്രീയുടെ കടുംകൈ; കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി








