എകെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ രഹസ്യരേഖയല്ല; ശിവഗിരി, മാറാട് റിപ്പോര്‍ട്ടുകള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍

സര്‍ക്കാര്‍ പുറത്തുവിടണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പരസ്യപ്പെടുത്തിയത്. ശിവഗിരി, മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നിയമസഭയുടെ വെബ്‌സൈറ്റിലുണ്ട്. നടപടി റിപ്പോര്‍ട്ട് സഹിതമാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. മുത്തങ്ങ വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച സിബിഐയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയിലാണ് സമര്‍പ്പിച്ചത്.

ശിവഗിരി, മുത്തങ്ങ, മാറാട് വിഷയങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് എ.കെ ആന്റണി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പൊതു മണ്ഡലത്തിലുള്ളതാണ്. ശിവഗിരി, മാറാട് സംഭവങ്ങളിലാണ് ജുഡീഷ്യല്‍ റിപ്പോര്‍ട്ടുകളുള്ളത്. ഈ രണ്ട് റിപ്പോര്‍ട്ടുകളും നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണ്. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ നടപടി റിപ്പോര്‍ട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്നാണ് ചട്ടം. ആ ചട്ടം പാലിച്ചുകൊണ്ടാണ് രണ്ട് റിപ്പോര്‍ട്ടുകളും സഭയുടെ മേശപ്പുറത്ത് വച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടുകളും ഇപ്പോഴും സഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എന്നാല്‍, മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട് സിബിഐയാണ് അന്വേഷണം നടത്തിയത്. 2006 സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.