നടി ദിഷ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികൾ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്.

പൊലിസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന്
പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് (സിഐ) യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ അക്രമികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ താരത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.