Headlines

‘ത്രീ ഇഡിയറ്റ്‌സ് സോനം വാങ്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതല്ല’; വ്യക്തത വരുത്തി ആമിര്‍ ഖാന്‍

 

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ റാഞ്ചു എന്ന കഥാപാത്രം സോനം വാങ്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് എന്ന ചര്‍ച്ചകള്‍ തള്ളി ആമിര്‍ഖാന്‍. 2009ല്‍ ചിത്രം പുറത്തിറങ്ങിയ സമയത്ത് തനിക്കോ സിനിമ എഴുതിയവര്‍ക്കോ സോനം വാങ്ചുക്കിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ആമിര്‍ പറഞ്ഞു. ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പ്രതികരണം.

 

 

ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് സോനത്തെ കുറിച്ച് അറിയില്ലായിരുന്നു. ചിത്രത്തിനുവേണ്ടി കഥയെഴുതിയ രാജ്കുമാര്‍ ഹിറാനിക്കോ, അഭിജാത് ജോഷിക്കോ സോനത്തിനെ അറിയില്ലായിരുന്നു. വാസ്തവത്തില്‍, ആ കഥാപാത്രം തന്നെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് സോനം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. അദ്ദേഹത്തെയും അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും ബഹുമാനിക്കാന്‍ ‘3 ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ ഒരു കഥാപാത്രം വേണമെന്നില്ല – ആമിര്‍ പറഞ്ഞു.അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചും ജീവനെ കുറിച്ചും എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നും ഉടന്‍ നിരാഹാരം അവസാനിപ്പിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ആമിര്‍ പറഞ്ഞു.

 

ചിത്രത്തില്‍ ‘ചതുര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒമി വൈദ്യ അടുത്തിടെ പങ്കുവെച്ച ഒരു വൈകാരികമായ വിഡിയോയില്‍ ഈ രീതിയില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ചതുറിന് തെറ്റുപറ്റിയതാണെന്ന് ആമിര്‍ തമാശരൂപേണ പറഞ്ഞു.

 

അതേസമയം, ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന നേതാവ് പവന്‍ ഖേര സിജെപി സമരവേദിയില്‍ എത്തി സോനം വാങ്ചുകിനെ സന്ദര്‍ശിച്ചു. സമരവേദിയില്‍ എത്തുന്ന ആദ്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പവന്‍ ഖേര.