CMRL-മാസപ്പടി കേസ്; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിഎംആർഎൽ-മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവർത്തകൻ എം.ആർ അജയനാണ് ഹർജി നൽകിയത്. ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയും മകൾ ടി വീണയും സിബിഐ അന്വേഷണത്തെ എതിർത്ത് സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് മുഖ്യമന്ത്രിയുടെ മകൾ സത്യവാങ്മൂലം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാ​ഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ‌ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.