നിലമ്പൂരിൽ കലാശക്കൊട്ട്. ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് മറ്റന്നാൾ. കൊട്ടിക്കലാശം ഒഴിവാക്കിയെന്ന് പി വി അൻവർ. മൂന്നാഴ്ച നീണ്ട വീറുറ്റ പ്രചാരണങ്ങൾക്കൊടുവിൽ ഇന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിക്കാൻ ഒരു പകൽ ശേഷിക്കെ വോട്ടുറപ്പിക്കാൻ സർവ്വ സന്നാഹങ്ങളുമായി മുന്നണികൾ സജ്ജം. കലാശക്കൊട്ടിന്റെ ആവേശക്കാഴ്ചകൾ വൈകിട്ട് നാല് മണി മുതൽ ട്വന്റിഫോറിൽ തത്സമയം കാണാം.
നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. ക്ഷേമപെൻഷൻ മുതൽ പിവി അൻവറിന്റെ ആൾബലം
ഏത് മുന്നണിയെ ബാധിക്കുമെന്നതുവരെ നീണ്ട വിവാദങ്ങളും ചർച്ചകളുമാണ് നിലമ്പൂരിൽ കണ്ടത്. മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തിൽ അവസാനഘട്ട വോട്ടഭ്യർഥന നടത്തുകയാണ്.
പിവി അൻവർ പിടിക്കുന്ന വോട്ടുകൾ ഏതു മുന്നണിയെ ബാധിക്കും എന്നത് നേതാക്കളും സ്ഥാനാർത്ഥികളും തലപുകയ്ക്കുന്നുണ്ട്. വോട്ടിങ്ങിൽ അടിയൊഴുക്ക് മാത്രമല്ല മുകളിൽ നിന്നും ഒഴുക്ക് ഉണ്ടാകുമെന്നാണ് പിവി അൻവർ പറയുന്നത്. നിലമ്പൂരിൽ എൽഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് ആര്യാടൻ ഷൗക്കത്ത്. അൻവർ ഫാക്ടർ ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. എൽഡിഎഫ് യുഡിഎഫ് എൻഡിഎ മുന്നണികളുടെ പ്രധാനപ്പെട്ട നേതാക്കൾ എല്ലാം കൂട്ടത്തോടെ നിലമ്പൂരിൽ പ്രചാരണത്തിലാണ്.