കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ നീക്കവുമായി സിഎംആർഎൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ. മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകി. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന് ആക്ഷേപം. താൻ പറഞ്ഞ മൊഴി ഇ ഡി മുഖവിലക്കെടുത്തില്ലെന്നും സുരേഷ് കുമാർ പറയുന്നു. പിണറായി വിജയൻ മൂന്ന് എട്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സുരേഷ് കുമാറിന്റെ മൊഴി ഉണ്ടെന്നായിരുന്നു ഇഡി പറഞ്ഞിരുന്നത്.
സിഎംആർ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നേരത്തെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇഡി ഇത് അംഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതിൽ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. മൊഴി പിൻവലിക്കണമെന്ന ഹസൻ വാരിസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇഡി പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാകും സുരേഷ്കുമാറിന്റെ ആവശ്യത്തിലും ഇഡി സ്വീകരിക്കുക.
അതിനിടെ കേസിൽ കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ നടപടി ഇഡി തുടരുകയാണ്. പ്രാഥമിക കുറ്റപത്രം നൽകുന്നതിന് മുന്നോടിയായുളള അവസാന ഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. വീണയെ വീണ്ടും വിളിപ്പിക്കുന്നതിനൊപ്പം ഭർത്താവ് പി എ മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ തുടങ്ങിയവരെ വിശദമായി ചോദ്യം ചെയ്യാൻ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു.









