സ്വർണക്കൊള്ള വിഷയത്തിൽ ശബരിമല സന്നിധാനത്ത് വീണ്ടും പരിശോധനയ്ക്ക് ജസ്റ്റിസ് കെ ടി ശങ്കരൻ. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും പരിശോധിക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്പങ്ങളുടെ പാളികളുൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. എങ്കിലും കൂടുതൽ പരിശോധനകൾ വേണമെന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ വ്യക്തമാക്കുന്നത്. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടി മാനിച്ചായിരിക്കും പരിശോധനകൾ നടത്തുക എന്നാണ് റിപ്പോർട്ട്. ആറന്മുളയിലെ പ്രധാന സ്ട്രോങ്ങ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് കടക്കും. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിൽ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും.