Headlines

‘നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം’; മുഖ്യമന്ത്രി

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനം. കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍ എന്ന് കാന്തപുരം പറഞ്ഞു.

ജാതിയോ മതമോ അല്ല മനുഷ്യനെന്ന നിലയ്ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെട്ട് വല്ലതും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യെമനിലുള്ള ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാര്‍ എല്ലാം ചേര്‍ന്ന് ഇക്കാര്യത്തില്‍ ആലോചന നടത്തുകയും വേണ്ടത് ചെയ്യാമെന്ന് അറിയിക്കുകയുമാണ് ചെയ്തത്. ഇന്ന് കോടതിയുടെ ഔദ്യോഗികമായി കോടതിയുടെ അറിയിപ്പ് ലഭിച്ചു – അദ്ദേഹം പറഞ്ഞു.