Headlines

നിമിഷപ്രിയ കേസ് : ‘ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍; തുടര്‍ ഇടപെടല്‍ ഉണ്ടാകും’; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍ എന്ന് കാന്തപുരം പറഞ്ഞു.

നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ആ വിധി വാര്‍ത്തകളില്‍ വരികയും ചെയ്തു. ഇസ്ലാം മതത്തില്‍ തന്നെ മറ്റൊരു നിയമമുണ്ട്. കൊലകുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്വം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ട്. ആ കുടുംബങ്ങള്‍ ആരാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ അറിയാത്ത ഞാന്‍ വളരെ ദൂരെയുള്ള ഈ സ്ഥലത്ത് നിന്ന് യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാരെ ബന്ധപ്പെടുകയും അവരോട് ഈ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ഇസ്ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന മതമാണല്ലോ. ജാതിയോ മതമോ അല്ല മനുഷ്യനെന്ന നിലയ്ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന മതമാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെട്ട് വല്ലതും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യെമനിലുള്ള ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാര്‍ എല്ലാം ചേര്‍ന്ന് ഇക്കാര്യത്തില്‍ ആലോചന നടത്തുകയും വേണ്ടത് ചെയ്യാമെന്ന് അറിയിക്കുകയുമാണ് ചെയ്തത്. ഇന്ന് കോടതിയുടെ ഔദ്യോഗികമായി കോടതിയുടെ അറിയിപ്പ് ലഭിച്ചു – അദ്ദേഹം പറഞ്ഞു.

ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.