Headlines

വിപഞ്ചികയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ചു: കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ശ്രമിക്കുന്നു. ഇത് തടയാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം. രണ്ടു മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കണമെന്നും ഷാര്‍ജയിലുള്ള ഷൈലജ പറഞ്ഞു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോയിരുന്നു.

അമ്മയേയും കുഞ്ഞിനെയും കൊണ്ടുപോകാമെന്ന പ്രതീക്ഷയോടെയാണ് ഞാന്‍ ഇവിടേക്ക് വന്നത്. ഇവിടെ സംസ്‌കരക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ നാട്ടില്‍ സംസ്‌കരിക്കുന്നതാണ്. ഒന്നുകില്‍ അവന്റെ വീട്ടില്‍ അല്ലെങ്കില്‍ എന്റെ വീട്ടില്‍. രണ്ടില്‍ ഏതെങ്കിലും ഒന്ന് ചെയ്താല്‍ മതി. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല – അവര്‍ പറഞ്ഞു.

ഇരുവരുടെയും മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് ഷാര്‍ജ കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ ഭാരവാഹി അസോസിയേഷനുമായും ശൈലജ കൂടിക്കാഴ്ച നടത്തും.

ഇന്നാണ് വിപഞ്ചികയുടെ കുടുംബം ഷാര്‍ജയിലെത്തിയത്. ഷാര്‍ജയിലാണ് യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു പരാതി നേരിട്ട് നല്‍കാനാണ് ശൈലജയുടെ തീരുമാനം. സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.