ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ തിരുത്തി സോഷ്യല്‍ മീഡിയ. 2013ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ അമീബയുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ട് മന്ത്രി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 2013ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം നടത്തിയെങ്കിലും റിപ്പോര്‍ട്ട് 2018 ലാണ് പ്രസിദ്ധീകരിച്ചത്. അതായത്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. ഇത് മറച്ചുവെച്ച് മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്തതെന്ന് സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ.
2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍.
ഡോ. അന്ന ചെറിയാനും ഡോ.R ജ്യോതിയും.
അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിലെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ കണ്ടെത്തിത്തന്ന ഈ പഠന രേഖ (ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച study) . 2013ലെ പഠനം.
രണ്ട് ഡോക്ടര്‍മാര്‍. അവര്‍ സ്വന്തം നിലയില്‍ പഠനം നടത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.
എന്താണ് ഈ പഠനത്തില്‍ ഉള്ളത് എന്നല്ലേ?.
ഇവരുടെ മുന്നില്‍ എത്തിയ കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വാഭാവികമായി നമ്മില്‍ ചിലരെങ്കിലും ചോദിച്ചേക്കാം.
അന്ന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? നിര്‍ഭാഗ്യകരം എന്ന് പറയട്ടെ.
ഈ പഠന റിപ്പോര്‍ട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല.
ഡോ. അന്നാ ചെറിയാന്റെ നമ്പര്‍ കണ്ടെത്തി ഞാന്‍ വിളിച്ചു. രണ്ട് ഡോക്ടര്‍മാരോടുമുള്ള ആദരവ് അറിയിച്ചു.
നമ്മള്‍ എങ്ങനെയാണ് ചില കിണറുകളിലേയും ജലസംഭരണികളിലേയുമൊക്കെ വെള്ളത്തിലെ അമീബ രോഗമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത് എന്നുകൂടി പറയട്ടെ. 2023ലെ കോഴിക്കോട്ടെ നിപ ഔട്ട് ബ്രേക്കിന് ശേഷം പ്രത്യേകിച്ചും മസ്തിഷ്‌ക ജ്വരങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചു. മാത്രമല്ല എന്ത് കാരണത്താല്‍ ഉണ്ടാകുന്നു എന്ന് കണ്ടെത്തണമെന്നും. 2023ല്‍ രണ്ട് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രോഗത്തിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യമായി ഒരു സംസ്ഥാനം ഗൈഡ് ലൈന്‍ ഇറക്കിയത് കേരളമാണ്, 2024ല്‍.
ജലാശയങ്ങളില്‍ മുങ്ങുന്നവര്‍ക്കും കുളിക്കുന്നവര്‍ക്കും മാത്രമല്ല രോഗം ഉണ്ടാകുന്നത് എന്ന് കൂടി
2024 നാം കണ്ടെത്തി. അതിനാല്‍ നാം ഗൈഡ് ലൈനില്‍ ഭേദഗതി വരുത്തി. ജലാശയങ്ങളുമായി സമ്പര്‍ക്കം ഇല്ലെങ്കിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന് പരിശോധന നടത്തണം. ഈ വ്യവസ്ഥ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തി. അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ആദ്യ ഭൂപ്രദേശം കേരളമാണ്. സിഡിസി അറ്റ്‌ലാന്‍ഡയുടെ (യുഎസ്) ഗൈഡ് ലൈനിലും ഇതില്ല. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ഭൂപ്രദേശവും കേരളമാണ്. കൂടുതല്‍ കേസുകള്‍ നമ്മള്‍ കണ്ടെത്താന്‍ തുടങ്ങി. നമ്മുടെ മുന്നിലെത്തിയ രോഗികളില്‍ രോഗം കണ്ടെത്തി. രോഗത്തിന് കാരണം അമീബ ആണെന്ന് കണ്ടെത്തി. അതിന്റെ ഉറവിടം കണ്ടെത്തി പൊതുജനാരോഗ്യ ഇടപെടല്‍ നടത്താന്‍ നാം ആരംഭിച്ചു.
ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ജലശുദ്ധിക്കായി ക്യാമ്പയിന്‍ ആരംഭിച്ചു.
അതേസമയം, സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 26 രോഗികളാണ്. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം ആക്കുളത്തെ നീന്തല്‍ കുളം എത്രയും വേഗം വൃത്തിയാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.