Headlines

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം: അനാസ്ഥ ഉണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ മകനാണ് മിഥുനെന്നും മിഥുന്റെ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡണ്ട്.

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നാളെ (ജൂലൈ 18)നിശ്ചയിച്ചിരുന്ന പരിപാടികളില്‍ മന്ത്രി പങ്കെടുക്കില്ല.