Headlines

വോട്ട് ക്രമക്കേട് ആരോപണം; ‘പുറത്തുവിട്ട രേഖകൾ തെറ്റ്’; രാഹുൽ ​ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ട് ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തെന്ന ആരോപണത്തിന് തെളിവെന്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ. രാഹുൽ തെളിവുകൾ ഹാജരാക്കണമെന്നും നോട്ടിസിൽ. ഡിജിറ്റൽ വോട്ടർ റോൾ ആർക്കും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രാഹുൽ ​ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ‌ പറഞ്ഞു.

ശകുന്‍ റാണിയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നും രണ്ടിടത്ത് വോട്ട് ചെയ്തതായുമാണ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നത്. ഇതിന് തെളിവ് പുറത്തുവിട്ടുകൊണ്ടായിരുന്നു രാഹൽ ​ഗാന്ധി വാർ‌ത്താസമ്മേളനം നടത്തിയത്. തുടര്‍ നടപടികള്‍ക്കായി തെളിവുകള്‍ ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസില്‍ പറയുന്നത്. പുറത്തുവിട്ടത് കമ്മിഷന്റെ രേഖയല്ലെന്നും കര്‍ണാടക ചീഫ്‌ ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശകുന്‍ റാണി ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞതായി നോട്ടീസില്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട രേഖ പൊളിങ് ഓഫിസര്‍ പുറത്തുവിട്ട രേഖയല്ലെന്നും അതിനാല്‍ ആരോപിച്ചതുപോലെ ശകുന്‍ റാണിയോ മറ്റാരെങ്കിലോ രണ്ട് തവണ വോട്ട് ചെയ്തതായുള്ള തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപിച്ചിരിക്കുന്നത്.

വോട്ട് മോഷണത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൊതുജനങ്ങൾക്ക് വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാൻ രാഹുൽ ​ഗാന്ധി വോട്ട് ചോരി എന്ന പേരിൽ വെബ് സൈറ്റ് തുറന്നു. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്.