Headlines

രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍ നിര്‍ദേശം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന് കത്തയച്ചു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കുള്ള തീയതിയും സ്ഥലവും അറിയിക്കാന്‍ നിര്‍ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ പറയുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ അടക്കം വലിയ ക്രമക്കേട് ഉണ്ടായെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം

ജൂണ്‍ ഏഴിന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് മാഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച് രാഹുല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ താന്‍ ഉയര്‍ത്തിക്കാട്ടിയ വിമര്‍ശനങ്ങള്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനെ കത്തെഴുതി അറിയിച്ചു. വോട്ടര്‍ പട്ടിക, വോട്ടിംഗിന്റെ പോളിംഗ് ശതമാനം, തിരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

വികേന്ദ്രീകൃത രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് രാഹുല്‍ ഗാന്ധിക്കുള്ള മറുപടി കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 1,00,186 ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും 288 ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെയും 139 ജനറല്‍ നിരീക്ഷകരെയും 41 പോലീസ് നിരീക്ഷകരെയും 288 റിട്ടേണിംഗ് ഓഫീസര്‍മാരെയും നിയമിച്ചതായി കമ്മിഷന്‍ അറിയിച്ചു. കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരായി 1,08,026 പേരെ നിയമിച്ചുവെന്നും അതില്‍ 28,421 പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നുവെന്നും കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.