ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയത്. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതായി സൂചന.

8 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന്
കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക്
ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. തന്‍റെ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.

എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിന്ധ്യയെ പുറത്താക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.
സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് അറിയിച്ചിരുന്നു. തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്’ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ ആരും പാര്‍ട്ടി വിടില്ലെന്നും ദിഗ്‍വിജയ് സിങ് വ്യക്തമാക്കിയിരുന്നു.

രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലിയാണ് ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും തമ്മില്‍ ഭിന്നതയുണ്ടായിരുന്നത്.