Headlines

മുജ്തബ ഖമനയിയുമായി ചര്‍ച്ച നടത്തിയതായി മസൂദ് പെസഷ്‌കിയാന്‍; നേതൃത്വത്തിനുള്ളിലെ ഐക്യത്തിന്റെ ആവശ്യകത ചര്‍ച്ചയായെന്ന് ഇറാന്‍ പ്രസിഡന്റ്

 

ഇറാന്‍ പരമോന്നത മുജ്തബ ഖമനയിയുമായി ചര്‍ച്ച നടത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. കൂടിക്കാഴ്ച രണ്ടര മണിക്കൂര്‍ നീണ്ടുവെന്നും പെസഷ്‌കിയാന്‍ അറിയിച്ചു. നേതൃത്വത്തിനുള്ളിലെ ഐക്യത്തിന്റെ ആവശ്യകത മുജ്തബയുമായി സംസാരിച്ചുവെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു.

 

 

അമേരിക്കയുടെ 14 ഇന നിര്‍ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചുവരുമ്പോഴാണ് പെസഷ്‌കിയാന്റെ പ്രതികരണം. അന്തിമതീരുമാനമെടുത്ത ശേഷം മധ്യസ്ഥ രാജ്യമായ പാകിസ്താനെ നിലപാട് അറിയിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

ഇറാന്‍ ആണവായുധം വികസിപ്പിക്കില്ലെന്നും കുറഞ്ഞത് 12 വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കുമെന്നുമുള്ള ഉറപ്പാണ് അമേരിക്ക ആവശ്യപ്പെടുന്നത്. കരാര്‍ നിര്‍ദ്ദേശപ്രകാരം അമേരിക്ക ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കുകയും മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്യും.കരാര്‍ ഒപ്പുവച്ചശേഷം 30 ദിവസത്തിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

അതിനിടെ, ഫ്രഞ്ച് ആണവവിമാനവാഹിനി കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് നീങ്ങുകയാണ്. ചാള്‍സ് ഡി ഗല്ലെ എന്ന കപ്പല്‍ ഹോര്‍മുസിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹോര്‍മുസിലൂടെയുള്ള സുരക്ഷിത ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇറാന്‍ യുദ്ധം അവസാനിച്ചശേഷം മാത്രമേ കപ്പലിനെ ഹോര്‍മുസില്‍ വിന്യസിക്കുകയുള്ളുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു.