Headlines

ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്

ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന. രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. വെടിനിര്‍ത്തലില്‍ ധാരണയായില്ലെങ്കില്‍ ഇറാന്റെ എല്ലാ ഊര്‍ജ കേന്ദ്രങ്ങളും, പാലങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ചര്‍ച്ച ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇറാന് ഇത് അവസാന അവസരമാണെന്നും വെടിനിര്‍ത്തലില്‍ ധാരണയായില്ലെങ്കില്‍ ഇറാന്റെ എല്ലാ ഊര്‍ജ കേന്ദ്രങ്ങളും, പാലങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനോട് ഇനി നന്നായി പെരുമാറില്ലെന്നും ട്രംപ് പറയുന്നു. ഇറാന്‍ ഹോര്‍മുസ് അടച്ചത് അമേരിക്കയ്ക്ക് സഹായകമാണ്. ഓരോ ദിവസവും ഇറാന് 500 മില്യണ്‍ ഡോളര്‍ നഷ്ടമാവുകയാണ്. ഇറാനുമായി നീതിപൂര്‍വമായ കരാറിലാണ് ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

എന്നാല്‍, ചര്‍ച്ചയെ കുറിച്ച് ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ‘അന്തസോടെ’ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്നും , ഇറാന്റെ ആണവ അവകാശങ്ങള്‍ നിഷേധിക്കാന്‍ ട്രംപിന് അവകാശമില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍് പ്രതികരിച്ചു . ആണവ അവകാശങ്ങള്‍ ഉപയോഗിക്കരുതെന്ന് ട്രംപ് പറയുന്നു, എന്നാല്‍ ഇറാന്‍ എന്ത് തെറ്റാണ് ചെയ്‌തെന്ന് ട്രംപ് പറയുന്നില്ലെന്നും ശത്രുവിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ ആഹ്വാനം ചെയ്തു. അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാതെ, ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍.