ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നു; വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയാര്‍; ഡോണള്‍ഡ് ട്രംപ്

ഇറാനുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യവസ്ഥകള്‍ പാലിച്ചാല്‍ അതിന് തയാറെന്നുമാണ് ട്രംപിന്റെ നിലപാട്. (Trump tells it’s possible he would talk with Iran)

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയോടുള്ള തന്റെ അതൃപ്തിയും അഭിമുഖത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചു. അദ്ദേഹത്തിന് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ അമേരിക്കന്‍ സൈനിക നടപടി പ്രതീക്ഷയ്ക്കപ്പുറമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കും; ഡൊണൾഡ് ട്രംപ്

അതേസമയം, ഇറാന് ഏറ്റവും കടുപ്പമേറിയ ദിനമാകും ഇന്നെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പീറ്റ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. ഇറാന്‍ വന്‍ പരാജയം ഏറ്റുവാങ്ങുമെന്നും ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ കുറവുണ്ടായതായും അമേരിക്ക അവകാശപ്പെടുന്നു.

ഇറാന്റെ മിസൈല്‍ ശേഷി പരിമിതപ്പെടുത്തുന്നതില്‍ അമേരിക്ക പുരോഗതി കൈവരിച്ചുവെന്ന് യുഎസ് വ്യോമസേന ജനറല്‍ ഡാന്‍ കെയ്‌നും ചൂണ്ടിക്കാട്ടി. ഇറാന്റെ മിസൈലുകള്‍, ഡ്രോണുകള്‍, നാവിക സേനാ താവളങ്ങള്‍ എന്നിവ നശിപ്പിക്കുന്നതിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡാന്‍ പറഞ്ഞു. മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, ഡ്രോണ്‍ നിര്‍മാണ്‍ ഫാക്ടറികള്‍ എന്നിവയെയും വ്യോമസേന ലക്ഷ്യമിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍, പൊള്ളയായ ഭീഷണിയില്‍ ഭയമില്ലെന്നാണ് ഇറാന്റെ പ്രതികരണം.