Headlines

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും.

മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഇതനുസരിച്ച് എന്‍സിപി ദേശിയ നേതാവ് സുപ്രിയ സുലെയെ കാണുന്നതിന് വേണ്ടിയാണ് പി.സി.ചാക്കോയും തോമസ്.കെ.തോമസും നാളെ ഡല്‍ഹിയില്‍ എത്തുന്നത്.

എലത്തൂരിലേക്ക് എ.കെ.ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. 7 തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും 9 കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പിസി ചാക്കോയ്ക്ക് യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന് സൂചനയുണ്ട്.

എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിനായി തോമസ് .കെ.തോമസ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. സ്ഥാനാര്‍ഥി
നിര്‍ണയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്.സിപിഐഎം സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുന്നതിന് വേണ്ടി വെളളിയാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. തീരുമാനമാകാനുളള സീറ്റുകളിലെ സ്ഥാനാര്‍ഥികളെ യോഗത്തില്‍ നിശ്ചയിക്കും.