കെസി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ആരാണെന്ന് പറയുന്നതിൽ എസ്എൻഡിപിക്ക് യാതൊരു റോളും ഇല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കാമാൻഡ് തീരുമാനിക്കട്ടെ. അതിൽ സമുദായത്തിന് യാതൊരു പങ്കുമില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ നല്ലൊരു നേതാവ് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്. ഇന്ത്യയിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളാണ് KC വേണുഗോപാൽ. ഇന്ത്യയിലെ അധികായകനാണ് കെ സി വേണുഗോപാൽ. കെ സി വേണുഗോപാലിന് താൻ തട്ടും മുട്ടും കൊടുത്തിട്ടുണ്ട്. ഡൽഹിയിൽ ഇരുന്നാലും കെ സി വേണുഗോപാലിന് കേരളം ഭരിക്കാൻ കഴിയും.
അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് താൻ കരുതുന്നില്ല. കേരളത്തിലെ ആകെയുള്ളത് കറുകപ്പുല്ല് മാത്രമാണ്. ആ കറുകപ്പുല്ല് തിന്നാൻ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് താൻ കരുതുന്നില്ല. കെ സി വേണുഗോപാലാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയ ശില്പി. ഫണ്ടിങ്ങ് നടത്തിയതിൽ പ്രധാനി കെ സി വേണുഗോപാൽ. ഏറെ പ്രവർത്തന പാരമ്പര്യവും മെയ് വഴക്കവും ഉള്ള നേതാവാണ് രമേശ് ചെന്നിത്തല.
ഒരു വിവാദവും ഉണ്ടാക്കാത്ത ആളാണ് രമേശ് ചെന്നിത്തല. എല്ലാം സഹിച്ചു നിന്നയാളാണ് രമേശ് ചെന്നിത്തല. വി ഡി സതീശൻ പ്രഗൽഭനായ പ്രതിപക്ഷ നേതാവ് ആയിരുന്നു. വിരൽചുണ്ടി പ്രതിപക്ഷത്തെ നയിച്ചു. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വന്നാൽ വീണ്ടുമൊരു ഉപ തിരഞ്ഞെടുപ്പ് നേരിടുക നിസാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഒരിക്കലും മുസ്ലിം വിരോധിയല്ല. താനാണ് ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണക്കാരൻ എന്ന് പറയുന്നവർ ദുഷ്ടബുദ്ധിയുള്ളവർ. അത്തരം പ്രചരണങ്ങൾക്ക് മുന്നിൽ ലീഗാണ്. KM ഷാജി തീവ്രവാദി. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കേണ്ട . എസ്എൻഡിപി എന്ന പ്രസ്ഥാനത്തെ തകർക്കാൻ ആരും നോക്കേണ്ട.
കായംകുളത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്ര ഗ്രൂപ്പ് ആയിരുന്നു. യു പ്രതിഭയ്ക്ക് എംഎൽഎ ആകാൻ യോഗ്യതയില്ലെന്ന് ജനങ്ങൾ കണ്ടുപിടിച്ചു. യുഡിഎഫ് 100 സീറ്റ് നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അത് അവരും പ്രതീക്ഷിച്ചിരുന്നില്ല. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ പലതും പറഞ്ഞു സെക്രട്ടറി സ്ഥാനം രാജിവെക്കും എന്ന് പറഞ്ഞത്. അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാകും. ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ താൻ മണ്ടനല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.







