Headlines

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ ഒഴിവാക്കി. (Iran strike in UAE)

ഇന്ന് ഉച്ചയ്ക്ക് അബുദാബിയിലെ അജ്ബാനില്‍ ഉണ്ടായ ആക്രമണത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റത്. ഇതോടെ ആക്രമണത്തില്‍ ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 200 കടന്നു. ആക്രമണത്തില്‍ ഹബ്ഷാന്‍ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചിരുന്നു. എന്നാല്‍, ആര്‍ക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ആമസോണിന്റെ ക്ലൗഡ് പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ദുബായില്‍ ഒറാക്കിള്‍ ഡാറ്റ സെന്റര്‍ ആക്രമിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

സൗദി അറേബ്യക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ ചെറുക്കനായതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ദുബായിലെ ദേവാലയങ്ങളില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ ഒഴിവാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നേരിട്ടുള്ള ശുശ്രൂഷകള്‍ ഇല്ലെന്ന് പള്ളികള്‍ സര്‍ക്കുലര്‍ ഇറക്കി. ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രം താത്കാലികമായി അടച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഗുരു നാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും.