ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; ബഹ്റൈനില്‍ ആക്രമണം ജനവാസ മേഖല കേന്ദ്രീകരിച്ച്

ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ബഹറിനിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ ഒരു യുവതി കൊല്ലപ്പെട്ടു. സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. അതിനിടെ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഉള്‍പ്പടെ താത്കാലിക വിമാന സര്‍വീസുകള്‍ ആരംഭിച്ചു.

ബഹ്റൈനിലെ ജനവാസ മേഖല കേന്ദ്രീകരിച്ചുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. മനാമയില്‍ ഉണ്ടായ ആക്രമണത്തില്‍ 29 കാരി കൊല്ലപ്പെട്ടു. 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണ സാധ്യതയുള്ള പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റി താമസിച്ചു.സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി എണ്ണപ്പാടം ലക്ഷ്യമാക്കി കഴിഞ്ഞ രാത്രി ഇറാന്‍ തൊടുത്തത് 12 ഡ്രോണുകള്‍. അല്‍ ഖര്‍ജിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണങ്ങള്‍ സൗദി പ്രതിരോധ സേന തകര്‍ത്തു.

യുഎഇയിലും, കുവൈറ്റിലും, ഖത്തറിലും പുലര്‍ച്ചെ കാര്യമായ ആക്രമണമുണ്ടായില്ല. എന്നാല്‍ രാവിലെ രണ്ട് തവണ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആക്രമണങ്ങളെ ചെറുക്കാന്‍ യുകെ യുഎഇക്ക് പിന്തുണ നല്‍കി തുടങ്ങിയിട്ടുണ്ട്. അതിനിടെ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഉള്‍പ്പടെ ഖത്തര്‍ എയര്‍വെയസ് ഇന്നും നാളെയും സര്‍വീസ് നടത്തും. കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകും. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ക്ക് ആകും മുന്‍ഗണന.