Headlines

മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍; ഗള്‍ഫ് മേഖല അശാന്തം; ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിപ്പ് അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈത്തിലും ഖത്തറിലും ബഹ്‌റൈനിലും ഇസ്രയേലിലും ഇറാഖിലും വ്യാപക ആക്രമണം നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫ് മേഖലയില്‍ ആകെ 6 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. (6 killed in gulf region in iran attack)ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. യുഎഇയിലും കുവൈത്തിലും ബഹ്‌റൈനിലും ഇന്ന് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തില്‍ ഇറാന്‍ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.കുവൈത്തിലെ മിന അല്‍ അഹമ്മദി റിഫൈനറിയില്‍ ഇറാന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസിക്ക് സമീപത്ത് നിന്ന് പുക ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലേക്ക് വരരുതെന്ന് പൌരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. മഹ്ബൂലയില്‍ ഇന്ന് രാവിലെ വലിയ ശബ്ദം കേട്ടതായി പ്രവാസി മലയാളികള്‍ പറഞ്ഞു. സൌദി അറേബ്യയിലെ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ദുബൈയില്‍ ജബല്‍ അലി, ഇന്റര്‍നെറ്റ് സിറ്റി എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഖത്തറിലെ ദോഹയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.