വടക്കാഞ്ചേരി കോഴ വിവാദം; ‘ സിപിഐഎം ജനപ്രതിനിധികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം’; ജോസഫ് ടാര്‍ജറ്റ്

തൃശൂര്‍ വടക്കാഞ്ചേരിയിലെ കോഴ വിവാദത്തില്‍ സിപിഐഎം ജനപ്രതിനിധികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാര്‍ജറ്റ് പറഞ്ഞു.അന്വേഷണം അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കോഴ വിവാദത്തില്‍ വിശദമായി അന്വേഷണം നടത്തണം , ആരാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തണം. സിപിഐഎമ്മിന്റെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്ന് കണ്ടെത്തണം. സിപിഐഎം ഏരിയ കമ്മിറ്റി അംഗം ബാബുവിന്റെ ശബ്ദരേഖ പ്രധാന തെളിവാണ്. ജാഫര്‍ നിഷേധിച്ച കാര്യം നിയമത്തിന്റെ പരിധിയില്‍ തെളിയിക്കാനാവും. ഒരു വശത്ത് മുസ്തഫ ആണെന്ന് പറയുന്ന എല്‍ഡിഎഫുകാര്‍ ബാബുവും ജാഫറും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് മിണ്ടുന്നില്ല – അദ്ദേഹം പറഞ്ഞു.വടക്കാഞ്ചേരിയിലെ കോഴ വിവാദം സംബന്ധിച്ച് സിപിഐഎം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വല്ലച്ചിറയിലും വടക്കാഞ്ചേരിയിലും മറ്റത്തൂരം എല്‍ഡിഎഫ് ചെയ്തത് ജനം കണ്ടു കഴിഞ്ഞു. ബിജെപി വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഭരണം പിടിച്ച വല്ലച്ചിറയെ കുറിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി മിണ്ടുന്നില്ല. വല്ലച്ചിറയില്‍ രാജിവെക്കാന്‍ സിപിഐഎം തയ്യാറാകുന്നില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി ആദ്യം പ്രതികരിച്ചതില്‍ അസ്വാഭാവികതയുണ്ട് – അദ്ദേഹം പറഞ്ഞു.
ഇ യു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ.മുസ്തഫ രംഗത്തെത്തിയിട്ടുണ്ട്. ജാഫര്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജി വെച്ചതും കോഴ വാങ്ങിയതിന് തെളിവാണ്. കൂറ് മാറി സിപിഐഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായെന്നും എഎ.മുസ്തഫ ട്വന്റിഫോറിനോട് പറഞ്ഞു.