Headlines

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയും; ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി ഒഴിയുന്നു. ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി. ക്വാറം തികഞ്ഞതിനാലാണ് യോഗം ചേർന്നത്. ഈ വർഷം ഇതുവരെയുള്ള ധനവിനിയോഗം സിൻഡിക്കേറ്റ് പരിശോധിക്കണമെന്ന് ഫിനാൻസ് കമ്മിറ്റി യോഗത്തിൽ ശിപാർശ ചെയ്തു. ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തത് ഒൻപത് പേരാണ്. മൂന്ന് സർക്കാർ പ്രതിനിധികളിൽ രണ്ടുപേർ ഓൺലൈൻ ആയി പങ്കെടുത്തു. നാളത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ബജറ്റ് പാസ്സാകും.

താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കഴിഞ്ഞ തവണ ക്വാറം തികയാത്തതിനാൽ യോഗം പല തവണയായി മാറ്റിവെക്കേണ്ടി വന്നിരുന്നു. ബജറ്റ് പാസാക്കാൻ കഴിയാതെ വന്നതോടെ സർവകലാശാലയിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിരുന്നു.

സര്‍ക്കാരിന്റെ ധനകാര്യവകുപ്പിലെയും ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 14 അംഗങ്ങളുള്ളതാണ് ഫിനാന്‍സ് കമ്മിറ്റി. ക്വാറം തികയണമെങ്കില്‍ 5 അംഗങ്ങളെങ്കിലും യോഗത്തില്‍ പങ്കെടുത്തിരിക്കണം.