Headlines

‘ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു; മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല’ : രാഹുല്‍ഗാന്ധി

വോട്ട് കൊള്ളയില്‍ ഉടന്‍ തന്നെ ‘ഹൈഡ്രജന്‍ ബോംബ്’ പൊട്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി. വോട്ട് മോഷ്ടിക്കുന്നു എന്നതിനർത്ഥം അധികാരവും മോഷ്ടിക്കുന്നു എന്നതാണ്. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ അധികം കള്ള വോട്ടുകൾ നടന്നു. അധിക വേട്ടുകൾ എല്ലാം ലഭിച്ചത് ബിജെപിക്ക്. ആരോപണം ഉയർത്തിയത് കൃതമായ രേഖകൾ വച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി ‘വോട്ട് ചോര്‍ ഗഡ്ഡി ചോര്‍’ എന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിക്കാരോട് എനിക്ക് പറയാനുണ്ട്. അണുബോംബിനേക്കാള്‍ വലിയ എന്തെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ, അത് ഒരു ഹൈഡ്രജന്‍ ബോംബാണ്. ബിജെപിക്കാരേ, തയ്യാറായിക്കോളൂ, ഒരു ഹൈഡ്രജന്‍ ബോംബ് വരുന്നു. വോട്ട് മോഷണത്തിന്റെ യാഥാര്‍ത്ഥ്യം ആളുകള്‍ക്ക് ഉടന്‍ തന്നെ മനസ്സിലാകും-രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹൈഡ്രജന്‍ ബോംബ് വന്നതിന് ശേഷം നരേന്ദ്ര മോദിജിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ‘മോഷ്ടിക്കപ്പെട്ടു’ എന്നും പിന്നീട് കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹദേവപുര നിയമസഭാ മണ്ഡലത്തില്‍ ‘വോട്ട് ചോരി’ എങ്ങനെയാണ് നടന്നതെന്ന് തെളിവുകളോടെ തന്റെ പാര്‍ട്ടി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 1,300 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും 25 ജില്ലകളിലും കടന്നുപോയ ‘വോട്ട് അധികാര്‍ യാത്ര’യുടെ സമാപനത്തോടനുബന്ധിച്ച്‌ ഇന്ത്യ സഖ്യകക്ഷികള്‍ മാര്‍ച്ച്‌ നടത്തി. വന്‍ ജനാവലിയുടെ പിന്തുണയോടെ മുന്നേറിയ യാത്ര ഡാക്ക് ബംഗ്ലാവ് ക്രോസിംഗില്‍ പൊലീസ് തടയുകയും അവിടെ വെച്ച്‌ അവര്‍ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗാന്ധി മൈതാനത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പട്‌നയിലെ മാര്‍ച്ച്‌ ആരംഭിച്ചത്.