കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തേക്ക് ജിയോണ ജെയിംസിനെ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ് എംപി. അഭിഭാഷകയെ പരിചയമുണ്ടെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും എംപി എന്ന നിലയിലാണ് ശുപാര്‍ശ ചെയ്തതെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2022 മുതല്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ജിയോണ. പിണറായി വിജയന്‍ കേരളം ഭരിക്കുമ്പോള്‍ ജിയോണ ലോയേഴ്‌സ് കോണ്‍ഗ്രസിലുണ്ട്. അതാണ് താന്‍ അവരില്‍ കണ്ട യോഗ്യത. കോണ്‍ഗ്രസില്‍ എപ്പോള്‍ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യര്‍ പാര്‍ട്ടിയില്‍ വന്നപ്പോള്‍ ആരെങ്കിലും എതിര്‍ത്തോ. യുഡിഎഫിന് ഒപ്പം നിന്നാല്‍ ആരായാലും അംഗീകരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
കെ ബാബു തന്റെ പേര് പറഞ്ഞത് വിവാദം ആക്കേണ്ടതില്ല. ഒളിച്ചു വയ്‌ക്കേണ്ട കാര്യമല്ല ഇത്.
കെ ബാബുവുമായി സംസാരിച്ചു. അദ്ദേഹത്തിന് തന്റെ പേര് കൂടി പറയാമായിരുന്നു എന്നും ഡീന്‍ പറഞ്ഞു.
‘നിയമനം പരീക്ഷയുടെ അടിസ്ഥാനത്തിലല്ലല്ലോ. റെക്കമെന്റേഷന്റെ ഭാഗമാണ്. ഈ പറയുന്ന വ്യക്തിയുമായി എനിക്ക് ബന്ധമുണ്ട്. അവരുടെ യോഗ്യത അടക്കം വ്യക്തമാണ്. 100 ശതമാനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനവരെ ശുപാര്‍ശ ചെയ്തത്. ആ പോസ്റ്റിലേക്ക് അര്‍ഹയായ ആളാണ് ഈ അഭിഭാഷക എന്നുള്ളത് ബോധ്യപ്പെട്ടതിനാലാണ് ഞാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശക്കത്ത് നല്‍കിയത്’, ഡീൻ പറഞ്ഞു.
നിയമനത്തിൽ സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയതിലും ഡീൻ പ്രതികരിച്ചു. അലോഷ്യസ് സേവ്യറിന്റേത് അജണ്ടയാണോ എന്ന ചോദ്യത്തിന് അജണ്ട ആക്കുന്നവർ ആക്കിക്കോട്ടെ എന്നായിരുന്നു ഡീനിന്റെ മറുപടി.
ഇതേ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക. ആ വിധത്തിൽ ആയിരുന്നില്ല അലോഷ്യസ് പ്രതികരിക്കേണ്ടിയിരുന്നതെന്നും ഡീൻ വ്യക്തമാക്കി.പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമനം നടത്തിയത് യുവ എം പി ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്നുമായിരുന്നു കെ ബാബുവിൻ്റെ വെളിപ്പെടുത്തൽ. ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ല ശുപാര്‍ശ ചെയ്‌തെന്ന് ബാബു പറഞ്ഞിരുന്നു. നിയമനത്തില്‍ കെഎസ്‌യുവിന് അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്നും പക്ഷെ അതില്‍ ഒരു നിയമനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും അദേഹം ചോദിച്ചിരുന്നു.
പിന്നാലെ കെ ബാബു വെളുപ്പെടുത്തിയ എം പി താനാണെന്ന് ഡീൻ കുര്യക്കോസ് സ്ഥിരീകരിച്ചിരുന്നു.








